പകലുകളും രാത്രികളും
ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദുഃഖിച്ച ഒരാളുണ്ടായിരുന്നു . മഹാത്മാഗാന്ധി . സ്വാതന്ത്ര്യം കിട്ടിയത് പോരടിക്കാനായിരുന്നു . രാജ്യം വെട്ടി മുറിക്കാനായിരുന്നു . സ്വന്തമെന്ന് താൻ വിചാരിച്ചവർ അധികാരമോഹികളായിരുന്നു . രാത്രി അവസാനിച്ച് പകലിലേക്കെത്തി എന്ന് വിചാരിച്ചു . അങ്ങനെയല്ല ഉണ്ടായത് . നരികളും കുറുനരികളും ശ്മശാനമൂകത നിറഞ്ഞ യുദ്ധക്കളത്തിൽ അമറി നടക്കുന്നു . വയ്യ . ഇതുകാണാൻ വയ്യ . ഞാനിതിനു പരിഹാരം കണ്ടേ പറ്റൂ . അതിനായി സ്വന്തം ആളുകൾ വെട്ടിമരിക്കുന്നിടത്തേക്കു പോവുകയാണ് , ഈ സ്വാതന്ത്ര്യം അല്ല താനും ഇൻഡ്യക്കാരും ആഗ്രഹിച്ചത് . അധികാരത്തിൽ മത്തുപിടിച്ചിരിക്കുകയാണ് തന്നോടൊപ്പം പടനയിച്ചവർക്ക് . ഇല്ല . അവരോടൊപ്പം പോകാൻ തനിക്കാവില്ല . ഇത് തൻ്റെ ഹംസഗാനമാണ് . അവസാനത്തെ സമരം . ഇവിടെ താൻ അടിതെറ്റി വീഴും . കാരണം ശത്രു തൻ്റെ കൂടെത്തന്നെയുണ്ട് . വേണമെങ്കിൽ താൻതന്നെ തൻ്റെ ശത്രു ആയി എന്നും പറയാം . തൻ്റെ നെഞ്ചിലേക്കുള്ള വെടിയുണ്ട ഇന്നല്ലെങ്കിൽ നാളെ തുളച്ചുകയറും . സ്വാതന്ത്ര്യം കിട്ടിക്കഴിഞ് ഓരോ ദിവസവും മഹാത്മാവ് തള്ളി നീക്കിയത് അത് പ്രതീക്ഷിച്ചതായിരുന്നു .അവസാനം അത് സംഭവിക്കുകയും ചെയ്തു . ഉദയം വരാതിരിക്കാൻ തോന്നിയ രാത്രികളായിരുന്നു അപ്പോഴൊക്കെ . ആ രാത്രിയുടെ തുടർച്ചയാണിപ്പോളും . സൗഗന്ധികം തേടിയുള്ള യാത്രയല്ല . മനസ്സിന്റെ ശക്തികൊണ്ട് ക്രിയാമാധുര്യം കടഞ്ഞെടുക്കേണ്ട സമയമാണിപ്പോൾ . നമ്മുടെ ദൗർബ്ബല്യം വേട്ടനായ്ക്കളെപ്പോലെ നമ്മെ കടിച്ചുകീറും . അതിനായി നിന്നുകൊടുക്കരുത് നമ്മൾ . മറ്റൊരു ഭാരതയുദ്ധമാണ് നടക്കാൻ പോകുന്നത് .